ഇസ്ലാമാബാദ് : ഇന്ത്യൻ വിദേശകാര്യ നയങ്ങളെയും അതിർത്തി സുരക്ഷയെയും ലക്ഷ്യമിട്ട് വീണ്ടും വിവാദ പ്രസ്താവനകളുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത കമാൻഡർമാർക്കൊപ്പം പൊതുവേദി പങ്കിട്ട അദ്ദേഹം, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ പ്രഖ്യാപിത ഭീകരനുമായ ഹാഫിസ് സഈദിനെ പരസ്യമായി പുകഴ്ത്തുകയും ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭീഷണി മുഴക്കുകയുമായിരുന്നു. പാകിസ്ഥാൻ മർകാസി മുസ്ലിം ലീഗ് (PMML) സംഘടിപ്പിച്ച പരിപാടിയിലാണ് ലഷ്‌കർ കമാൻഡർ ഖാലിദ് മസൂദ് സന്ധു, ഭീകരസംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗം ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പം മുൻ മന്ത്രി വേദിയിലൊന്നിച്ചത്.
ചടങ്ങിൽ സംസാരിക്കവെ താൻ ഹാഫിസ് സഈദിന്റെ വിശ്വസ്തനായ “അടിമ”യാണെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് റഷീദ്, ലഷ്‌കർ ഇ തൊയ്ബ തലവനോടുള്ള തന്റെ പൂർണ്ണ പിന്തുണ പരസ്യമായി വ്യക്തമാക്കി. മുൻപ് താൻ അമേരിക്കയിലായിരുന്ന സമയത്ത് തന്റെ ഫോണിലേക്ക് ഹാഫിസ് സഈദിന്റെ കോൾ വന്നതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ പാകിസ്ഥാനെതിരെ കണ്ണുയർത്തിയാൽ അല്ലാഹു ഇന്ത്യയെ നശിപ്പിക്കുമെന്നും, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങുകയോ പക്ഷികൾ കരയുകയോ ഇല്ലെന്നുമുള്ള അത്യന്തം പ്രകോപനപരമായ പ്രസ്താവനകളാണ് മുൻ പാക് മന്ത്രി യോഗത്തിൽ നടത്തിയത്.
ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ 2020 മുതൽ 2022 വരെ പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അവാമി മുസ്ലിം ലീഗ് നേതാവു കൂടിയായ ഷെയ്ഖ് റഷീദ്. പാകിസ്ഥാനിൽ ഭീകരസംഘടനകൾക്ക് ഭരണകൂടവും മുതിർന്ന രാഷ്ട്രീയ നേതാക്കളും നൽകുന്ന പിന്തുണ പരസ്യമാക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. മുൻ മന്ത്രി ഭീകരർക്കൊപ്പം വേദി പങ്കിടുകയും ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള അന്താരാഷ്ട്ര വിമർശനങ്ങളാണ് പാകിസ്ഥാനെതിരെ ഉയർന്നുവരുന്നത്.








