ബംഗളൂരു: ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ ലാഹിറിനെ വഞ്ചിച്ച് പണം തട്ടിയ കേസിൽ ഹാഫിസ് കുദ്രോളിയെ ആണ് ഗോവ പോലീസ് പിടികൂടിയത്.
ഇൻകം ടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്.എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്. ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിറിന്റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
ഹാഫിസ് ഉന്നത ഇൻകം ടാക്‌സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്‌സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പോലീസിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. ഈ കേസിൽ നിലവിൽ ഹാഫിസിനു പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയയും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ചു കൊടുത്തത് .എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ഉൾപ്പെടെ വ്യാജ ലെറ്റർപാഡ് സംബന്ധിച്ച് അക്ഷയ്യുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
Discussion about this post