ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങുമായി കേന്ദജ്രസർക്കാർ. സംസ്ഥാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസസഹായം അനുവദിച്ചതായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്. 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിനാണ് കേന്ദ്രം അനുമതി നൽകിയത്. മണിപ്പൂരിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്നും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ കുടിയിറക്കപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് അംഗീകാരം നൽകി. അടുത്തിടെ മണിപ്പൂർ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,കുടിയിറക്കപ്പെട്ട ആളുകൾക്ക്, ദുരിതാശ്വാസ പാക്കേജിനായി എംഎച്ച്എയ്ക്ക് അഭ്യർത്ഥന അയയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മണിപ്പൂരിൽ ഇന്ത്യൻ ആർമിയും അസം റൈഫിൾസും ചേർന്ന് നടത്തിയ തെരച്ചിലിൽ വൻ ആയുധശേഖരം പിടികൂടി. 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിന്നും സർക്കാർ ആയുധപ്പുരകളിൽ നിന്നും മോഷ്ടിക്കപ്പെട്ട ആയുധങ്ങളാണ് കണ്ടെടുത്തത്.
24 മണിക്കൂറിനുള്ളിൽ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പൊറോംപത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 27 ആയുധങ്ങളും 245 വെടിക്കോപ്പുകളും 41 ബോംബുകളും കണ്ടെടുത്തു. സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിൽ നിന്ന് ഒരു ആയുധവും രണ്ട് ബോംബുകളും പിടിച്ചെടുത്തു.
896 ആയുധങ്ങളും 11,763 വെടിക്കോപ്പുകളും 200 വ്യത്യസ്ത ബോംബുകളും ഇതുവരെ കണ്ടെടുത്തതായി സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.അഞ്ച് താഴ്വര ജില്ലകളിൽ 12 മണിക്കൂറും സമീപ മലയോര ജില്ലകളിൽ 10 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയുമാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ആറ് മലയോര ജില്ലകളിൽ കർഫ്യൂ ഇല്ല.









Discussion about this post