കൊട്ടാരക്കര: ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വത്തിന് ഉടമയെന്ന് റിപ്പോർട്ട്. വീട്ടിൽ ഉള്ളവരോട് പോലും സന്ദീപ് ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം വന്ദനയെ കൊലപ്പെടുത്താൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപിന്റെ മാനസിക, ശാരീരിക അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ എട്ടംഗ ഡോക്ടർമാരുടെ പാനലാണ് റിപ്പോർട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറിയത്.
കൊലപാതകം നടത്താൻ സന്ദീപിനെ പ്രേരിപ്പിച്ചത് എന്താണെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. അതേസമയം ഇതിലേക്ക് നയിക്കാനിടയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ഇതിന്റെ പാർശ്വഫലം പ്രത്യേക മാനസികാവസ്ഥയിൽ സന്ദീപിനെ എത്തിച്ചതായി സംശയിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലാണ് 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചത്. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഡോ.വന്ദനയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചായിരുന്നു പഠനം.
Discussion about this post