ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ നിർണായക ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങി ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും ചേർന്ന് ജിഇ-എഫ്414 പോർ വിമാന എൻജിനുകൾ നിർമ്മിക്കാൻ ധാരണയിലെത്തി. ഇതിന് പുറമേ എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളുടെ വിൽപ്പന നടത്താനും ധാരണയായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മേൽപ്പറഞ്ഞവയ്ക്ക് പുറമേ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
ജിഇ-എഫ്414 എൻജിനുകളുടെ നിർമ്മാണം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണായക മാറ്റത്തിനാണ് വഴിവയ്ക്കുക. ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് മാർക്ക് 2 യുദ്ധവിമാനങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഈ എൻജിനുകളുടെ തദ്ദേശീയ നിർമ്മാണം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തേജസ് മാർക്ക് 1 വിമാനങ്ങളിൽ ഇജി-എഫ്404 എൻജിനുകളാണ് ഉപയോഗിക്കുന്നത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങളായ 18 സൂപ്പർ ഹോണസ്റ്റ്, സ്വീഡിഷ് ഗ്രൈപ്പെൻ എന്നിവയ്ക്ക് കരുത്ത് പകരുന്നതും ഈ എൻജിനുകളാണ്.
അത്യാധുനിക ശേഷിയുള്ള ഡ്രോണുകളാണ് എംക്യു-9ബി. ഈ ഡ്രോണുകളുടെ നവീകരണത്തിനായുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കും. ഇത് ഭാവിയിൽ ഇത്തരം ഡ്രോണുകൾ നിർമ്മിക്കാനുള്ള ഡിആർഡിഒയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. അമേരിക്കൻ ഗവൺമെന്റിന്റെ ഫോറിൻ മിലിറ്ററി സേൽസ് പ്രോഗിമിന്റെ ഭാഗമായാണ് ഈ ഡ്രോണുകളുടെ വിൽപ്പന.
Discussion about this post