ന്യൂയോർക്ക് : ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ യുവസംരംഭകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും ബിസിനസ്സുകൾക്കും ഇടയിലുള്ള ബന്ധം ശക്തമാക്കാൻ വേണ്ടി നാം കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും സംരംഭകർക്ക് ആവശ്യമായ അടിത്തറ പാകിയിട്ടുണ്ടെന്നും ഇനി അവർ സ്വയം വളരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വൈറ്റ് ഹൗസിൽ നടന്ന പരിപാടി ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും ബിസിനസുകാർക്കും നിർമ്മാതാക്കൾക്കുമുള്ള സന്ദേശമാണ്. ഇതാണ് നിമിഷം. ഇന്ത്യ- യുഎസ് സർക്കാരുകൾ നിങ്ങൾക്ക് വേണ്ടി അടിത്തറ പാകിയിട്ടുണ്ട്. ഇതിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മോദി പറഞ്ഞു.
എഐ, സെമി കണ്ടക്ടേഴ്‌സ്, ബഹിരാകാശം എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക മേഖലകളുടെ നവീകരണം, നിക്ഷേപം, നിർമ്മാണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെഡ്എക്സ്, മാസ്റ്റർകാർഡ്, അഡോബ് എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ സിഇഒകളുമായി പ്രധാനമന്ത്രി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുത്തു.
കൊറോണ മഹാമാരിക്ക് ശേഷമുള്ള ലോകത്ത്, സമ്പദ്വ്യവസ്ഥയുടെയും പണപ്പെരുപ്പത്തിന്റെയും സ്ഥിതി നിങ്ങൾക്കറിയാം. പക്ഷേ ഇന്ത്യയിൽ ഇപ്പോൾ 7 ശതമാനം വളർച്ചയുണ്ട്. പരിഷ്‌കരണങ്ങളുടെ യുഗമാണ് ഇന്ത്യയിലേത് എന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ വന്നതിന് ശേഷം പ്രസിഡന്റ് ജോ ബൈഡനെ ഉൾപ്പെടെ നിരവധി ആളുകളെ കണ്ടു. ഇന്ത്യയും യുഎസും തമ്മിലുള്ള അടിയുറച്ച പങ്കാളിത്തമാണ് തനിക്ക് ആത്മവിശ്വാസം നൽകിയ ഒരു കാര്യം. മികച്ച ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. 21-ാം നൂറ്റാണ്ടിലെ ലോകത്തെ മാറ്റിമറിയ്ക്കാൻ ഈ പങ്കാളിത്തത്തിന് കഴിയുമെന്ന് ഇപ്പോൾ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ചരിത്രപരമായ പല നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post