ആന്ധ്രപ്രദേശ് : തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് നെഞ്ചിടിപ്പ് ആണെങ്കിലും കർഷകർക്ക് സന്തോഷത്തിന്റെ കാലമായിരുന്നു. തക്കാളിക്ക് നല്ല വില ലഭിച്ചിരുന്നതിന്റെ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന കർഷകർ പക്ഷേ ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നത്. കാരണം തക്കാളിയുമായി ബന്ധപ്പെട്ട് മോഷണവും കൊലപാതകവും അടക്കമുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പണം തട്ടിയെടുക്കാനായി ആന്ധ്രപ്രദേശിലെ ഒരു തക്കാളി കർഷകനെ കവർച്ചാസംഘം കൊലപ്പെടുത്തിയിരിക്കുന്ന വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് .
ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മടനപ്പള്ളിയിലാണ് തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തിയാത്. നരീം രാജശേഖര്‍ റെഡ്ഡി എന്ന കർഷകനെയാണ് അക്രമികൾ കവർച്ചയ്ക്കായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ തന്റെ കൃഷിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് . ചൊവ്വാഴ്ച ഇയാള്‍ ചന്തയില്‍ 70 കൊട്ട തക്കാളി വിറ്റിരുന്നു. ഈ പണം കൈവശമുണ്ടാകുമെന്ന് കരുതിയാണ് കവർച്ചാസംഘം കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
നരീം രാജശേഖര്‍ റെഡ്ഡിയുടെ
കൊലപാതകികൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു . ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു . ആന്ധ്രപ്രദേശിൽ മടനപ്പള്ളി മാർക്കറ്റിലാണ് തക്കാളിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ വിലയുള്ളത്. കിലോക്ക് 200 രൂപ വരെയാണ് ഇവിടെ തക്കാളിക്ക് വില. ഈ മാർക്കറ്റിൽ തന്നെയാണ് കൊല്ലപ്പെട്ട കർഷകനും തക്കാളി വിറ്റത്.
തക്കാളിയുടെ വില കുതിച്ചുയരുമ്പോൾ പല തക്കാളി കർഷകരും ഇപ്പോൾ കുടുംബത്തോടൊപ്പം കൃഷിസ്ഥലങ്ങളിൽ തന്നെ കാവലിരിക്കുകയാണ്. പച്ചക്കറി കടകളിലും തക്കാളികൾ സംരക്ഷിക്കാൻ കാവൽക്കാരെ നിർത്തിയിരിക്കുന്ന അവസ്ഥയും ഉണ്ട്. കുതിക്കുന്ന തക്കാളി വില നിയന്ത്രിക്കാൻ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.








