ന്യൂഡൽഹി: കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി കോടതി അടുത്ത മാസം പരിഗണിച്ചേക്കും.
നരഹത്യകുറ്റം ചുമത്താൻ തനിക്കെതിരെ കേസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നരഹത്യാകുറ്റം നിലനിൽക്കില്ല. നരഹത്യാകുറ്റം ചുമത്താനുള്ള തെളിവില്ല എന്നതാണ് ഇതിന് കാരണം. അന്വേഷണ സംഘം സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് വ്യക്തമാണെന്നും ശ്രീറാമിന്റെ ഹർജിയിൽ പറയുന്നു.
സാധാരണ മോട്ടോർവാഹന വകുപ്പ് പ്രകാരമുള്ള കേസാണ് ഇത്. തനിക്കെതിരായ കേസിന് പിന്നിൽ വലിയ രീതിയിൽ ഉള്ള മാദ്ധ്യമ സമ്മർദ്ദം ഉണ്ട്. അതുകൊണ്ട് തെളിവുകൾ ഇല്ലാതെയാണ് തനിക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
2019 ഓഗസ്റ്റ് 19 നായിരുന്നു കെ.എം ബഷീർ തിരുവനന്തപുരത്തുവച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. ഹൈക്കോടതി ജഡ്ജിയായിരുന്ന ബെച്ചുകുര്യൻ ആയിരുന്നു കേസിൽ ശ്രീറാമിനെതിരെ നരഹത്യാകുറ്റം ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post