ന്യൂഡൽഹി : ഇന്ത്യൻ വനിതയെ ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായി. 64 കാരിയായ റീത്ത സഹാനിയെയാണ് പെനാംഗിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു റീത്ത. നാലാം ദിവസം കപ്പൽ യാത്ര അവസാനിക്കാനിരിക്കെയാണ് റീത്തയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോൾ റീത്ത മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് ഭർത്താന് ജകേഷ് പറഞ്ഞു. കപ്പലിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കപ്പൽ ജീവനക്കാരെ അറിയിച്ചത്. സംഗപ്പൂർ കടലിടുക്കിൽ വെച്ച് എന്തോ ഒരു വസ്തു കടലിലേക്ക് വീണുവെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കപ്പൽ ജീവനക്കാർ അറിയിക്കുന്നു.
ദമ്പതികൾ ഒറ്റയ്ക്കാണ് അവധി ആഘോഷിക്കാൻ പോയത് എന്ന് മകൻ അപൂർവ് സഹാനി പറഞ്ഞു. അമ്മയ്ക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നും മകൻ അറിയിച്ചു. സംഭവത്തെ തുടർന്ന് ജകേഷിനെ പോലീസ് ചോദ്യം ചെയ്തതു. എന്നാൽ റീത്തയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ അമ്മ കപ്പലിൽ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് അപൂർവ് പറയുന്നത്. 64 കാരി കടലിലേക്ക് ചാടിയിട്ടുണ്ടാകുമെന്നാണ് കപ്പലിലെ ജീവനക്കാർ അറിയിക്കുന്നത്.
സംഭവത്തെക്കുറിച്ച് മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി ഓഫ് സിംഗപ്പൂർ (എംപിഎ) തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു. സിംഗപ്പൂരിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ (എംആർസിസി) തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post