ന്യൂഡൽഹി: ഭാവിയിലെ ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് വരും ദശകങ്ങളിൽ ചെറുപ്പക്കാർ എടുക്കുന്ന തീരുമാനങ്ങളാണ് രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. വരും തലമുറയിലെ സാങ്കേതിക വിദഗ്ദ്ധരും ജെൻസി (Gen Z) പ്രതിഭകളും എടുക്കുന്ന ഓരോ തീരുമാനത്തിലും രാജ്യത്തിന്റെ വികസനവും ആവശ്യങ്ങളും നിഴലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മഹാമാരികൾക്കും ആഗോള മാറ്റങ്ങൾക്കും ശേഷമുള്ള ലോകം അതിവേഗം മാറിമറിയുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. “ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിലെ വെല്ലുവിളികളും ദേശീയമായ ഉത്തരവാദിത്തങ്ങളുമുണ്ട്. നിങ്ങളുടെ ജീവിതത്തിലെ അടുത്ത 30 മുതൽ 35 വരെ വർഷങ്ങളിൽ നിങ്ങൾ കൈക്കൊള്ളുന്ന ഓരോ തീരുമാനവുമാണ് ‘വികസിത ഭാരതം’ എന്ന സ്വപ്നത്തിലേക്ക് നമ്മെ നയിക്കുന്നത്. അതിനാൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും, അത് രാജ്യത്തിന്റെ ഏത് ആവശ്യമാണ് പൂർത്തിയാക്കുന്നത് എന്നായിരിക്കണം നിങ്ങളുടെ ചിന്താഗതി” എന്ന് മോദി വിദ്യാർത്ഥികളോട് പറഞ്ഞു.
ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ വരും ദശകങ്ങളിൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ പഠിക്കാനുള്ള ആഗ്രഹവും ആകാംക്ഷയും എപ്പോഴും നിലനിർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “തുടർന്നും കാര്യങ്ങൾ പഠിക്കാൻ തയ്യാറുള്ളവരാണ് ജീവിതത്തിൽ വിജയിക്കുന്നത്” എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂർവ്വം നേരിടുന്നവർക്ക് പ്രതിസന്ധികളെ പുതിയ അവസരങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കാൻ ഐ.ഐ.ടി പ്രതിഭകൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.







