ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനും മണ്ഡലപുനർനിർണയ (Delimitation) നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ (എസ്.എ.ഡി). ചണ്ഡീഗഡിൽ ചേർന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ ഈ നിർണായക പ്രഖ്യാപനം നടത്തിയത്. വനിതകളുടെ അന്തസ്സും സമത്വവും തുല്യാവകാശങ്ങളും ഉയർത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ ഉപദേശങ്ങളിൽ നിന്നാണ് തങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നതെന്നും, അതിനാൽ രാജ്യത്ത് വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. സിഖ് മതകാര്യങ്ങൾ നിയന്ത്രിക്കുന്ന എസ്.ജി.പി.സിയിൽ മുൻപ് തന്നെ സ്ത്രീ സംവരണം നടപ്പിലാക്കി മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർലമെന്റിൽ പരിഗണനയിലിരിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത ശേഷമാണ് മണ്ഡലപുനർനിർണയത്തെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് ബാദൽ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തവും സുതാര്യവുമായ മണ്ഡലപുനർനിർണയമാണ് നടപ്പാക്കേണ്ടതെന്ന് ആവശ്യപ്പെട്ട അകാലിദൾ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ ഏകീകൃത വർദ്ധന വരുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ അനുകൂലിക്കുകയും ചെയ്തു. വനിതാ സംവരണവും മണ്ഡലപുനർനിർണയവും ഒട്ടും വൈകാതെ നടപ്പിലാക്കണമെന്നതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് അദ്ദേഹം കത്തിലൂടെയും പ്രസ്താവനയിലൂടെയും അറിയിച്ചു.









