ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് കാൽ തൊട്ട് ഉപചാരം നടത്തിയ തമിഴ് സൂപ്പർ താരം രജനികാന്തിനെ ചോദ്യം ചെയ്ത് വിമർശകർ. മുഖ്യമന്ത്രിയാകും മുൻപ് ഗൊരഖ്പൂർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.
യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ലക്‌നൗ യാത്രയ്ക്ക് മുൻപ് രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രിക്കൊപ്പം ഞാൻ ചിത്രം കാണും. സിനിമയുടെ വിജയം മുകളിൽ നിന്നുള്ള അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെടുന്നതെന്നാണ് രജനി പറഞ്ഞത്. ഝാർഖണ്ഡിൽ നിന്നാണ് അദ്ദേഹം ഉത്തർപ്രദേശിലേക്ക് എത്തിയത്.
രജനി കാന്ത് കാൽ തൊട്ട് വണങ്ങിയത് തമിഴ് ജനതയ്ക്ക് അപമാനം എന്ന രീതിയിലാണ് ചിലർ വിമർശനം പ്രചരിപ്പിക്കുന്നത്. എന്നാൽ വളരെ താത്പര്യത്തോടെ കാൽ തൊട്ട് ഉപചാരം അർപ്പിച്ചതിൽ എന്ത് തെറ്റാണ് കാണാൻ സാധിക്കുകയെന്ന് ചോദിച്ച് നിരവധി പേരാണ് രജനിയ്ക്ക് പിന്തുണയുമായി എത്തിയത്. കാൽ തൊട്ട് ഉപചാരം അർപ്പിച്ചത് രജനിയുടെ നല്ല സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നാണ് തലൈവർ ആരാധകർ പറയുന്നത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.
അതേസമയം രജനികാന്തിൻറെ നിരവധി ചിത്രങ്ങൾ മുൻപ് കണ്ടിട്ടുള്ള തനിക്ക് അദ്ദേഹത്തിൻറെ പ്രതിഭ എന്തെന്ന് അറിയാമെന്നും ഉള്ളടക്കം നോക്കിയാൽ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിൻറെ പ്രകടനം ഗംഭീരമാണെന്നും ചിത്രം കണ്ടതിനു ശേഷം ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post