തിരുവനന്തപുരം : സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ടകൾക്ക് പൂർണ്ണമായി കീഴടങ്ങുകയാണെന്ന് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരൂരിൽ സംഘടിപ്പിച്ച കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം. വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് രാജ്യത്തിന്റെ മതേതര തത്വങ്ങൾക്ക് ചേർന്നതല്ലെന്നും, ആദ്യ രണ്ടു ചരണങ്ങൾ മാത്രം ചൊല്ലിയാൽ മതിയെന്നത് ഭരണഘടനാ അസംബ്ലിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അടക്കമുള്ള നേതാക്കളും കൈക്കൊണ്ട ചരിത്രപരമായ തീരുമാനമാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.
വന്ദേമാതരം വിഷയത്തിന് പുറമേ പി.എം. ശ്രീ പദ്ധതിയിലും വഖഫ് നിയമസഭ ഭേദഗതികളിലും യു.ഡി.എഫും മുസ്ലിം ലീഗും സ്വീകരിക്കുന്ന നിലപാടുകൾ ആർ.എസ്.എസ് പ്രീണനത്തിന്റെ തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ കാവിവൽക്കരണ അജണ്ടകൾ നടപ്പിലാക്കാനാണ് പി.എം. ശ്രീ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും, അതിന് യു.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പിണറായി ആരോപിച്ചു. കൂടാതെ മറ്റെല്ലാ മതസ്ഥാപനങ്ങളിലും അതത് മത വിഭാഗത്തിൽപ്പെട്ടവരെ മാത്രം നിയമിക്കുമ്പോൾ, വഖഫ് ബോർഡിൽ അന്യമതസ്ഥരെ ഉൾപ്പെടുത്താനുള്ള വർഗീയ അജണ്ടകൾക്ക് സർക്കാരും ലീഗും ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ച യു.ഡി.എഫ് സർക്കാരിന്റെ സമീപനം വലിയ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവാസികൾക്കായി നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികളും സഹായങ്ങളും പുതിയ സർക്കാർ വെട്ടിച്ചുരുക്കുകയോ അട്ടിമറിക്കുകയോ ചെയ്യുകയാണെന്ന് അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ പ്രകടിപ്പിച്ച ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് ഇത്തരം വർഗീയ പ്രീണനങ്ങളും ജനവിരുദ്ധ നയങ്ങളും നടപ്പിലാക്കുന്നതെന്നും, പ്രവാസികളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടുകൾ തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.










