ടെൽ അവീവ് : താൻ പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്താമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസ് ബോർഡ് ഓഫ് പീസ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശത്തെ ഇസ്രായേൽ പൂർണ്ണമായും നിരസിക്കുകയാണെന്ന് ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു കീഴടങ്ങുകയും നിഷ്ക്രിയമാകുകയും ചെയ്യാതെ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രധാനമന്ത്രി, വെസ്റ്റ് ബാങ്കിലോ ഗാസയിലോ പുതിയൊരു പലസ്തീൻ ഭരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഘട്ടങ്ങളായുള്ള ആയുധസമാഹരണവും സൈനിക പിന്മാറ്റവും നിർദ്ദേശിക്കുന്ന ട്രംപിന്റെ പദ്ധതി നേരത്തെ ഹമാസ് തത്വത്തിൽ അംഗീകരിച്ചിരുന്നതാണ്. ഗാസയിൽ ഇടക്കാല ഭരണത്തിനായി പലസ്തീനി സാങ്കേതിക വിദഗ്ധരുടെ കമ്മറ്റിയെ നിയോഗിക്കാനും അന്താരാഷ്ട്ര സംരക്ഷണ സേനയെ വിന്യസിക്കാനുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ സമ്മർദ്ദവും കണക്കിലെടുത്ത് നെതന്യാഹു പരസ്യമായി യു.എസ് പദ്ധതിയെ തള്ളിയതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. യു.എസുമായുള്ള തന്ത്രപ്രധാന ബന്ധത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
നെതന്യാഹുവിന്റെ പുതിയ പ്രസ്താവനയോട് പ്രതികരിച്ച ഹമാസ്, യു.എസും മറ്റ് മധ്യസ്ഥ രാജ്യങ്ങളും കരാർ വ്യവസ്ഥകൾ പാലിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നീക്കം സമാധാന പാതയിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ അടക്കമുള്ള പ്രമുഖ മുസ്ലിം രാജ്യങ്ങളും സംയുക്തമായി മുന്നറിയിപ്പ് നൽകി. റൊട്ടേഷൻ വ്യവസ്ഥയിൽ അടുത്ത മാസം തിരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുന്ന ഇസ്രായേലിൽ, നെതന്യാഹുവിന്റെ ഈ കടുത്ത നിലപാട് ട്രംപ് ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.










