ന്യൂഡൽഹി: ഡൽഹിയിലെ കേരളഹൗസിൽ ഓണാഘോഷത്തിന് സദ്യ തികഞ്ഞില്ലെന്ന് ആരോപണം. ക്ഷണിച്ച് വരുത്തിയ അതിഥികൾ പലരും ഓണസദ്യ ഉണ്ണാതെയാണ് മടങ്ങിപ്പോയത്. വിളിച്ചുവരുത്തി അപമാനിച്ചെന്ന് വിവിധ മലയാളി സംഘടനാ പ്രവർത്തകർ ആരോപിച്ചു.
1200 പേർക്കുള്ള സദ്യയാണ് വെള്ളിയാഴ്ച തയ്യാറാക്കുന്നതെന്നായിരുന്നു കേരളഹൗസ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. പുറത്തുള്ള കേറ്ററിങ് സർവീസുകാരെയാണ് സദ്യ തയാറാക്കാൻ ഏൽപ്പിച്ചിരുന്നത്. മൂന്നുതട്ടിലായിരുന്നു സദ്യയൊരുക്കിയിരുന്നത്. വി.വി.ഐ.പികൾക്ക് കേരള ഹൗസിലെ മെയിൻ പാൻട്രി, വി.ഐ.പികൾക്കായി കോൺഫറൻസ് മുറി. മറ്റുള്ളവർക്കായി പുറത്ത് പന്തൽ. വി.വി.ഐ.പികൾക്കും വി.ഐ.പികൾക്കുമുള്ള മുറികളിലും പുറത്തും തിരക്ക് അനുഭവപ്പെട്ടിരുന്നു.
ആദ്യ രണ്ട് പന്തി വിളമ്പി കഴിഞ്ഞപ്പോഴേക്കും സദ്യയിലെ വിഭവങ്ങൾ പലതും തീർന്നു തുടങ്ങി. മൂന്നാംപന്തിമുതൽ പലർക്കും പല വിഭവങ്ങളും കിട്ടിയതുമില്ല. പിന്നാലെ എത്തിയവർ ഇലയിട്ട് ഒരുമണിക്കൂറോളം കാത്തിരുന്നെങ്കിലും സദ്യ കിട്ടാതെ നിരാശരായി മടങ്ങി. കറികൾ വിളമ്പിയശേഷം ഇലയിൽ പലർക്കും ചോറുകിട്ടാത്ത സ്ഥിതിയുമുണ്ടായി.
വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ഉദ്യോഗസ്ഥർ, മലയാളികളായ പ്രമുഖർ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരെ കേളഹൗസ് അധികൃതർ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.മുൻകൂട്ടി നൽകിയ ക്ഷണക്കത്ത് കൊണ്ടുവരുന്നവർക്കു മാത്രമായിരുന്നു പ്രവേശനം. എന്നാൽ കേരള ഹൗസിലെ ഉദ്യോഗസ്ഥരിൽ പലരും സ്വന്തം നിലയിൽ ക്ഷണിച്ചവരും കൂടി എത്തിയതോടെ ജീവനക്കാർക്കും ഓണസദ്യ കിട്ടിയില്ല.
കഴിഞ്ഞ ദിവസം നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എ എൻ ഷംസീർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോൾ തീർന്ന് പോയിരുന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം ലഭിച്ചില്ല. 20 മിനിട്ടോളം കാത്തുനിന്ന സ്പീക്കറും സംഘവും പഴവും പായസവും മാത്രം കഴിച്ചു മടങ്ങി. 1300 പേർക്ക് സദ്യ തയ്യാറാക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു. എന്നാൽ 800 പേർക്ക് വിളമ്പിയപ്പോഴേക്കും തീർന്നുപോയി.
Discussion about this post