ചെന്നൈ : ഭാരതത്തിന്റെ സൗര ദൗത്യം സൂര്യനിലേക്ക് വിജയകരമായി കുതിച്ചപ്പോൾ രാജ്യത്തിന് അഭിമാനമാവുകയാണ് ആദിത്യ എൽ 1 ന്റെ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി. തെങ്കാശി ജില്ലയിലെ ചെങ്കോട്ടയിൽ നിന്നുള്ള ശാസ്ത്രജ്ഞയാണ് നിഗർ. ചെങ്കോട്ടയിലെ കൃഷിക്കാരനായിരുന്ന ഷേയ്ഖ് മീരാന്റെയും സൈത്തൂൻ ബീവിയുടേയും മകൾ. രാജ്യത്തിന്റെ ആദ്യ സൗര ദൗത്യത്തിന്റെ തലൈവിയായി നിഗർ മാറുമ്പോൾ ഈ അഭിമാന നേട്ടത്തിന്റെ ആഘോഷത്തിലാണ് ചെങ്കോട്ടയ്ക്കൊപ്പം മുഴുവൻ തമിഴ്നാടും .
ചെങ്കോട്ട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിഗർ തിരുനെൽവേലി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ബി.ഐ.ടി റാഞ്ചിയിൽ നിന്നാണ് മാസ്റ്റർ ബിരുദം നേടിയത്. 1987 ൽ സതീഷ് ധവാൻ സ്പേസ് സെന്ററിലൂടെയാണ് നിഗർ ഐ.എസ്.ആർ.ഒയിലെത്തുന്നത്.
പിന്നീട് ബംഗളൂരു യു.ആർ റാവു സാറ്റലൈറ്റ് സെന്ററിൽ വിവിധ പദ്ധതികളുടെ ഭാഗമായി. റിമോട്ട് സെൻസിംഗ് സാറ്റലൈറ്റായ റിസോഴ്സ്‌സാറ്റിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ ചുമതലയും വഹിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നിർണായക സ്ഥാനം ലഭിക്കുന്ന രാജ്യത്തിന്റെ അഭിമാന കേന്ദ്രമാണ് ഐ.എസ്.ആർ.ഒയെന്ന് നിഗർ ചൂണ്ടിക്കാട്ടുന്നു. ആണെന്നോ പെണ്ണെന്നോ അല്ല കഴിവ് മാത്രമാണവിടെ മാനദണ്ഡമെന്നും നിഗർ പറയുന്നു.
Discussion about this post