കെയ്‌റോ : ഇന്ത്യയുടെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധ ഈജിപ്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായ അലക്സാണ്ട്രിയയിലെത്തി. 34 രാജ്യങ്ങളുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഐഎൻഎസ് സുമേധയുടെ ഈജിപ്ത് സന്ദർശനം. ‘എക്‌സർസൈസ് ബ്രൈറ്റ് സ്റ്റാർ-23’ എന്നാണ് ഈ സംയുക്ത സൈനികാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസമാണിത്.
ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ സരയൂ ക്ലാസ് പട്രോളിംഗ് കപ്പലാണ് ഐഎൻഎസ് സുമേധ. ഗോവയിൽ തദ്ദേശീയമായി രൂപകല്പന ചെയ്ത നിർമ്മിച്ച നാവികസേനാ കപ്പലാണിത്. ഇന്ത്യൻ നാവികസേനയ്ക്ക് സുഹൃദ് രാജ്യങ്ങളുമായുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ആയാണ് സംയുക്ത സൈനികഭ്യാസം നടത്തുന്നത്.
‘എക്‌സർസൈസ് ബ്രൈറ്റ് സ്റ്റാർ-23’ രണ്ട് ഘട്ടങ്ങളിലായാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് നാവികസേന വ്യക്തമാക്കി. ഹാർബർ ഘട്ടത്തിൽ ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, പ്രൊഫഷണൽ എക്സ്ചേഞ്ചുകൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവയായിരിക്കും നടത്തുക. സമുദ്ര ഘട്ടത്തിൽ ക്രോസ്-ഡെക്ക് ഫ്ലയിംഗ്, ആൻറി-സർഫേസ്, ആൻറി-എയർ അഭ്യാസങ്ങൾ എന്നിങ്ങനെയുള്ള സങ്കീർണ്ണവും തീവ്രവുമായ അഭ്യാസങ്ങൾ ആയിരിക്കും നടക്കുക.
Discussion about this post