ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയില്‍ എത്തിയ ചൈനീസ് പ്രതിനിധികള്‍ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലില്‍ സുരക്ഷാ പരിശോധന സംബന്ധിച്ച് 12 മണിക്കൂര്‍ നീളുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. ചൈനീസ് പ്രതിനിധികള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന അസാധാരണ വലിപ്പമുള്ള ബാഗ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനൊപ്പം പ്രതിനിധികള്‍ ഹോട്ടല്‍ ജീവനക്കാരോട് സ്വകാര്യ ഇന്റര്‍നെറ്റ് ആവശ്യപ്പെട്ടതും സുരക്ഷാ ജീവനക്കാരില്‍ സംശയം ജനിപ്പിച്ചു.
ഉച്ചകോടിയ്ക്കായി സെപ്ത്ംബര്‍ 7നായിരുന്നു ചൈനീസ് പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം ക്രമീകരിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നയതന്ത്ര പ്രോട്ടോക്കോള്‍ പാലിച്ചാണ് ബാഗുകള്‍ അനുവദിച്ചത്. പ്രതിനിധികള്‍ കൊണ്ടുവന്ന അസാധാരണ വലിപ്പമുള്ള ബാഗില്‍ സംശയാസ്പദമായ ഒരു ഉപകരണം ഹോട്ടല്‍ ജീവനക്കാരന്‍ കണ്ടെതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാര്‍ക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തില്‍ പെടുന്നതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഇവരെത്തി സ്‌കാനര്‍ ഉപയോഗിച്ച് ബാഗുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാലിത് അംഗീകരിക്കാന്‍ ചൈനീസ് പ്രതിനിധികള്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ തര്‍ക്കം 12 മണിക്കൂര്‍ നീളുകയായിരുന്നു. ഇന്ത്യന്‍ സുരക്ഷാ സംഘത്തിന് അത്രയും നേരം ഇവരുടെ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഹോട്ടല്‍ ഇന്റര്‍നെറ്റിന് പകരം സ്വകാര്യ ഇന്റര്‍നെറ്റ് എന്ന ആവശ്യവും സംശയത്തിന്റെ നിഴലില്‍ ഹോട്ടല്‍ അധികൃതര്‍ നിരസിച്ചു.
വിവാദത്തിലായ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് എത്തിയിരുന്നില്ല.
പ്രധാനമന്ത്രി ലി ചിയാങ് ആണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്.
Discussion about this post