ഭോപ്പാൽ: ജഗത്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മദ്ധ്യപ്രദേശിൽ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്നു. ‘ഏകത്മാതാ കി പ്രതിമ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഓംകാരേശ്വറിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമ ഈ മാസം 18ാം തിയതി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും.
ഇൻഡോറിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ക്ഷേത്ര നഗരവും 12 ജ്യോതിർലിംഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതുമായ ഓംകാരേശ്വർ. നർമ്മദാ നദിക്കരയിലാണ് ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 108 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രതിമയിൽ ശങ്കരാചാര്യരെ 12 വയസ്സുള്ള ആൺകുട്ടിയായാണ് കാണിച്ചിരിക്കുന്നത്. പ്രതിമയുടെ ഭാഗമായി തന്നെ ‘അദ്വൈത ലോക്’ എന്ന പേരിൽ ഒരു മ്യൂസിയവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. 36 ഹെക്ടറിലായി പരന്നു കിടക്കുന്ന അദ്വൈത വനവും പദ്ധതിയുടെ ഭാഗമാണ്.
കേരളത്തിൽ നിന്ന് പുറപ്പെട്ട ആദിശങ്കരാചാര്യർ യുവ സന്ന്യാസിയായി ഓംകാരേശ്വറിൽ എത്തിച്ചേർന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുരു ഗോവിന്ദ് ഭഗവദ്പാദിൽ നിന്ന് ആത്മീയ ഉപദേശം സ്വീകരിച്ച് നാല് വർഷത്തോളം ഈ സ്ഥലത്ത് തുടർന്നു. പിന്നീട് ഓംകാരേശ്വർ വിട്ട് അദ്വൈത വേദാന്ത ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനായി രാജ്യം മുഴുവനുമുള്ള തന്റെ യാത്ര ആരംഭിക്കുകയായിരുന്നു.
Discussion about this post