ന്യൂഡൽഹി : വിദ്വേഷ പ്രസംഗങ്ങളിൽ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കുന്നില്ലെന്ന് സുപ്രീംകോടതിയിൽ ഹർജി. കേരള, തമിഴ്നാട് സർക്കാരുകൾ തങ്ങളുടെ സംസ്ഥാനത്ത് നടന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. വ്യവസായിയും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പികെഡി നമ്പ്യാർ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിട്ടും കേരള, തമിഴ്നാട് പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഡിജിപിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഐപിസി സെക്ഷൻ 153 എ, 295 എ, 596 എന്നീ വകുപ്പുകൾ അനുസരിച്ച് പോലീസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണ് ഷംസീറും ഉദയനിധിയും നടത്തിയിരിക്കുന്നത്. ഈ വകുപ്പുകളിൽ പെടുന്ന കുറ്റകൃത്യങ്ങൾക്ക് പോലീസിന് സ്വമേധയാ കേസെടുക്കാമെന്ന് മുൻപ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കോടതിവിധിയുടെ ലംഘനമാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും പോലീസ് മേധാവികൾ നടത്തിയിട്ടുള്ളതെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
കേരള സ്പീക്കർ എ എൻ ഷംസീറും തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഹിന്ദുമതത്തെ അങ്ങേയറ്റം അവഹേളിക്കുന്ന പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. ഇതിനെതിരെ ഈ സംസ്ഥാനങ്ങളിലെ പോലീസ് സ്വമേധയാ കേസെടുക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഹിന്ദുമത അനുയായി എന്ന നിലയിൽ ഇവരുടെ പ്രവൃത്തി ആഴത്തിൽ വേദനയുണ്ടാക്കി. അതിനാൽ തന്നെ ഈ വിഷയത്തിൽ സുപ്രീംകോടതി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
Discussion about this post