അമൃത്സർ; ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാവുകയാണ്. ഇതിനിടെ നിജ്ജാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസി പുറത്ത് വിട്ടിരുന്നു. പഞ്ചാബിൽ വലിയ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതും, പാകിസ്താനിൽ നിന്ന് ആയുധപരിശീലനം നടത്തിയതുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ ചർച്ചകൾ തുടരവേ കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഖാലിസ്ഥാനി ഭീകരനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
2020 ജൂലൈയിൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത അർഷ് ദല എന്ന അർഷ്ദീപ് സിംഗിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നിജ്ജാറിനേക്കാൾ ക്രൂരനാണ് ഇയാളെന്നാണ് വിവരം. പഞ്ചാബിലെ മോഗ സ്വദേശിയായിരുന്ന അർഷ് ദല നിരവധി ക്രമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ്,ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ള ഇയാൾക്ക് കുപ്രസിദ്ധ കനേഡിയൻ ഗുണ്ടാ സംഘം ഗോൾഡി ബ്രാറുമായി നല്ല ബന്ധമാണ് ഉള്ളത്.
27 കാരനായ അർഷ് ദല ഭാര്യയോടും മകളോടും ഒപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. 2020 ലാണ് ഇയാൾ തീവ്രവാദപ്രവർത്തനങ്ങളിൽ സജീവമായത്. തീവ്രവാദ മൊഡ്യൂളുകൾ വർദ്ധിപ്പിക്കുക, അതിർത്തിക്കപ്പുറത്ത് ആയുധങ്ങൾ വിതരണം ചെയ്യുക, ഫണ്ട് നൽകുക, പഞ്ചാബിൽ തുടരെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കെടിഎഫ് മേധാവി നിജ്ജാറിനേക്കാൾ വലിയ കൊലയാളി റെക്കോർഡ് ദാലയ്ക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post