തിരുവനന്തപുരം: ഖാലിസ്ഥാൻ ഭീകരനെ അജ്ഞാതർ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്രതർക്കം തുടരുകയാണ്. ഇരുരാജ്യങ്ങളിലും വിവിധി ആവശ്യങ്ങൾക്കായി എത്തിയ പൗരന്മാരെ ഈ പ്രശ്‌നം യാതൊരുവിധേനെയും ബാധിച്ചിട്ടില്ല എന്നത് വ്യക്തമായിരിക്കെ, വ്യാജവാർത്തകൾ പടച്ചുവിടാൻ ചില കോണുകളിൽ നിന്ന് ശ്രമം ഉയരുന്നുണ്ട്. കാനഡയിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്ന പേരിൽ വരുന്നത് പലതും വ്യാജമാണെന്ന് കാനഡയിൽ താമസമാക്കിയ ആർജെ ജിത്തു ജോസഫ് വ്യക്തമാക്കുന്നു.
വ്യാജപ്രചരണം നടത്താൻ മലയാളത്തിലെ ഒരു പ്രമുഖവാർത്താ മാദ്ധ്യമം തന്നെ സമീപിച്ചെന്ന് ആർജെ ആരോപിക്കുന്നു. കാനഡയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ചെയ്ത് നൽകാനാണ് മാദ്ധ്യമം തന്നെ സമീപിച്ചതെന്നും, കാനഡയിലെ ഇന്ത്യക്കാരുടെ നിലവിലെ അവസ്ഥ ചാനൽ അധികൃതർ ചോദിച്ച് മനസിലാക്കിയെന്നും ജിത്തു ജോസഫ് പറയുന്നു.
ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടെന്ന് പ്രചരിപ്പിക്കുന്ന കാനഡയിലെ പാർലമെന്റിന് സമീപത്ത് വച്ചാണ് മലയാളികൾ ഓണം ആഘോഷിച്ചതെന്നും ജിത്തു വ്യക്തമാക്കി. എന്നാൽ എല്ലാം കേട്ട ചാനൽ അധികൃതർ ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ വിദ്യാർത്ഥികളെ കൂട്ടി ഒരു വ്യാജവീഡിയോ നിർമ്മിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവാവ് പറയുന്നു. കാനഡയിൽ ഇപ്പോൾ താമസിക്കാൻ ഭയമാകുന്നു. നാട്ടിൽ പോകണോ എന്നാണ് ആലോചിക്കുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല, എന്ന രീതിയിലുള്ള വീഡിയോ ആണ് അവർ ആവശ്യപ്പെട്ടതെന്ന് ജിത്തു വെളിപ്പെടുത്തി. നിലവിൽ യാതൊരു പ്രശനമില്ലാത്ത ഇടം പ്രശ്‌നമുണ്ടെന്ന് കാണിച്ച് നാട്ടിലുള്ള മാതാപിതാക്കളെ ആശങ്കാകുലരാക്കാൻ താത്പര്യമില്ലെന്ന് ജിത്തു കൂട്ടിച്ചേർത്തു.
Discussion about this post