ഏതൻസ് : മധ്യഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ഇടിമിന്നലും പ്രളയവും വിതച്ച് ‘ഏലിയാസ് കൊടുങ്കാറ്റ്’. മധ്യഗ്രീസിലെ വോലോസിലാണ് കൊടുങ്കാറ്റ് ഏറെ നാശം വിതച്ചത്. ഗ്രീസിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് റോഡുകളെല്ലാം വെള്ളത്തിനടിയിലായി. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് രണ്ടു ദിവസം കൂടി സമാനമായ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അയോണിയന്‍ ദ്വീപുകള്‍, സ്റ്റീരിയ, പശ്ചിമ ഗ്രീസ് എന്നീ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ നഗരത്തിലെ സ്കൂളുകൾക്ക് അവധി നൽകി. മഴയോടൊപ്പം മിന്നലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയിൽ റോഡുകൾ വെള്ളത്തിനടിയിൽ ആയതിനാൽ പലഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളപൊക്ക ബാധിത പ്രദേശങ്ങളിൽ സൈന്യമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനെ തുടർന്ന് ആതന്‍സിനും പത്രാസിനും ഇടയിലുള്ള ദേശീയ പാത അടച്ചിട്ടു.
സെപ്തംബർ ആദ്യ വാരം മെഡിറ്ററേനിയയിൽ ഉണ്ടായ ഡാനിയേല്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. കാർഷിക മേഖലയിൽ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണ് കൊടുങ്കാറ്റുകൾ രൂപപ്പെടാനുള്ള കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.
Discussion about this post