കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 9000 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ശക്തമായ ഏഴോളം തുടർചലനങ്ങളുമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന് 35 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് 2,053 പേർ മരിക്കുകയും 9,240 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ഭരണകൂടത്തിന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും നശിച്ചു. നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭൂകമ്പത്തെ തുടർന്ന് താലിബാൻ സർക്കാർ ലോകരാജ്യങ്ങളിൽ നിന്നും അടിയന്തര സഹായം അഭ്യർത്ഥിച്ചു.
Discussion about this post