കെയ്റോ : ഹമാസിന്റെ ഭീകരാക്രമണത്തെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. “എന്തോ വലുത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ഇസ്രായേലിന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗാസയേക്കാൾ ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. ഗാസയിൽ നിന്നുള്ള ഭീഷണിയെ കുറച്ചു കണ്ടതാണ് ഇസ്രായേലിന് പറ്റിയ തെറ്റ് എന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ മൊസാദ്, ഷിൻ ബെറ്റ്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്ക് എവിടെയോ പിഴവ് പറ്റിയെന്നാണ് ഹമാസിന്റെ ഭീകരാക്രമണം സൂചിപ്പിക്കുന്നതെന്നും ഈജിപ്തിൽ നിന്നുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സുപ്രധാനമായ യഹൂദ അവധി ദിനത്തിൽ തന്നെ ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ചത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ഉണ്ടായ ഈ വിടവ് മുതലെടുത്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ ഇന്റലിജൻസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് നിലവിലെ പോരാട്ടം അവസാനിച്ചതിനുശേഷം പരിശോധിക്കുമെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് സൈനിക വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു. “എല്ലാവിധ അന്വേഷണങ്ങളും നടത്തും, എന്നാൽ ഇപ്പോൾ അതിനുള്ള സമയമല്ല” എന്നും അദ്ദേഹം സൂചിപ്പിച്ചു. സമീപ വർഷങ്ങളിൽ ഇസ്രായേൽ ഗാസയിൽ നിന്ന് 18,000 പലസ്തീൻ തൊഴിലാളികൾക്ക് ഇസ്രായേലിൽ ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ നിരവധി മടങ്ങ് ഉയർന്ന ശമ്പളം ആണ് ഇവർക്ക് ലഭിച്ചിരുന്നത്. ഈ തീരുമാനവും പുന:പരിശോധിക്കേണ്ടി വരുമെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
Discussion about this post