കൊൽക്കത്ത: കൗമാരക്കാരായ പെൺകുട്ടികളും ആൺകുട്ടികളും ലൈംഗികാസക്തികളും മറ്റും നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി.കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം.
കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക പ്രേരണ നിയന്ത്രിക്കണം. രണ്ട് മിനിറ്റ് നേരത്തെ ലൈംഗികാനന്ദത്തിന് അവൾ വഴങ്ങുമ്പോൾ സമൂഹത്തിന്റെ കണ്ണിൽ അവളാണ് പ്രതി. അന്തസ്സും ആത്മാഭിമാനവും പെൺകുട്ടികൾ സംരക്ഷിക്കണം. കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെയും അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും പെൺകുട്ടികൾക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെയും ബഹുമാനിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പതിനാറ് വയസ് പൂർത്തിയായ കൗമാരക്കാരെ പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തെത്തിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടു.പതിനാറ് വയസ് പൂർത്തിയായ ശേഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമായി കണക്കാക്കരുതെന്നുമാണ് ഈ കേസിൽ കോടതിയുടെ നിരീക്ഷണം. കൗമാരപ്രായക്കാരുടെ അവകാശങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള ലൈംഗിക വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ചിത്തരഞ്ജൻ, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റേതാണ് വിധി.കൗമാരക്കാരുടെ ലൈംഗികബന്ധം കാരണമുണ്ടാകുന്ന നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ സ്കൂളുകളിൽ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സെഷൻസ് കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ കൗമാരക്കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ഇരുവർക്കുമിടയിൽ സമ്മതത്തോടെ നടന്ന ലൈംഗികബന്ധം ബലാത്സംഗം അല്ലെന്നും ആൺകുട്ടി വാദിച്ചു. പെൺകുട്ടിയും സമാന മൊഴി നൽകി. ഇതോടെ ആൺകുട്ടിയെ ഹൈക്കോടതി വെറുതെ വിട്ടു.
Discussion about this post