ചെന്നൈ : തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലൂടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മുൻപ് ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ പ്രതിയാണ് രാജ്ഭവന് നേരെയും ആക്രമണം നടത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്.
കറുക്ക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞത്. ആക്രമണം നടത്തിയ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം എന്നുള്ളത് ശ്രദ്ധേയമാണ്. 2022ൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് കറുക്ക വിനോദ്. നാലുതവണ ഇയാൾ വിവിധ ബിജെപി ഓഫീസുകൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയിട്ടുണ്ട്.
രാജ്ഭവന് നേരെ ഉണ്ടായത് ഡിഎംകെ സ്പോൺസേർഡ് ആക്രമണം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപണമുന്നയിച്ചു. നീറ്റ് ബില്ലിന് ഗവർണർ ടിഎൻ രവി അനുമതി നൽകാത്തതിനെ തുടർന്നാണ് പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നീറ്റ് വിഷയത്തിൽ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും ഗവർണർ ടി എൻ രവിയുമായി നാളുകളായി സംഘർഷം നിലനിൽക്കുകയാണ്. യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ ശനിയാഴ്ച നീറ്റ് പരീക്ഷയ്‌ക്കെതിരെ ഒരു ഔദ്യോഗിക കാമ്പെയ്‌നും ആരംഭിച്ചിരുന്നു.
Discussion about this post