കുംഭമേള ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ യുവതി ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വീണ്ടും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി, സ്വന്തം പിതാവും സംഘവും ചേർന്ന് തന്റെ പാസ്‌പോർട്ടും പണവും അപഹരിച്ചതായും പോലീസിനെ അറിയിച്ചു. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പോലീസ് മുൻപ് ഇവർക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ പെൺകുട്ടി വീണ്ടും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് മുന്നിലെത്തിയത്.
നേരത്തെ, തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിൽ എറണാകുളം സെൻട്രൽ പോലീസിന് കോടതി കർശന സുരക്ഷാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ഇവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും, ഇത്തരം ഒളിച്ചുകളികൾ പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടർന്ന്, പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം പാലിച്ച് തങ്ങൾക്ക് അടിയന്തര സുരക്ഷ വേണമെന്ന ആവശ്യവുമായി ദമ്പതികൾ സ്റ്റേഷനിൽ നേരിട്ടെത്തിയത്.
അതേസമയം, ഈ പ്രണയവിവാഹത്തെച്ചൊല്ലി അന്തർസംസ്ഥാന തലത്തിൽ വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. മാത്രമല്ല, പെൺകുട്ടിക്ക് ഇപ്പോഴും പ്രായപൂർത്തിയായിട്ടില്ലെന്നും ആണെന്നും കുടുംബം കോടതിയിൽ അവകാശപ്പെടുന്നു. എന്നാൽ തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഫർമാനോടൊപ്പം ജീവിക്കുന്നതെന്നുമാണ് പെൺകുട്ടിയുടെ നിലപാട്. പണവും രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനാണ് കൊച്ചി പോലീസിന്റെ തീരുമാനം.












