ന്യൂഡൽഹി : നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളുടെ കരട് റിപ്പോർട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി തടഞ്ഞു. കോൺഗ്രസ് അംഗങ്ങളായ അധീർ രഞ്ജൻ ചൗധരി, പി ചിദംബരം, തൃണമൂൽ കോൺഗ്രസ് അംഗം ഡെറെക് ഒ ബ്രയാൻ, ഡിഎംകെ അംഗം എൻ ആർ ഇളങ്കോ എന്നിവരാണ് ബില്ലുകളുടെ കരട് റിപ്പോർട്ട് തടഞ്ഞത്. കരട് റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ ബില്ലുകൾ തടഞ്ഞത്.
രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം വരുത്തുന്ന ‘ഭാരതീയ ന്യായ സംഹിത 2023’, ‘ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023’, ‘ഭാരതീയ സാക്ഷ്യ ബിൽ 2023’ എന്നിവയെക്കുറിച്ചുള്ള കരട് റിപ്പോർട്ടുകൾ ആണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി പരിശോധന നടത്തുന്നത്. ബില്ലുകളുടെ കരട് റിപ്പോർട്ടുകൾ അംഗീകരിക്കുന്നതിനായുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് കൂടുതൽ പരിശോധനകൾക്ക് സമയം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്, ഡിഎംകെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബില്ലുകൾ അംഗീകരിക്കുന്നതിന് തടസ്സം വരുത്തിയത്.
ഇന്ത്യൻ പീനൽ കോഡ് (IPC) 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (CrPC), 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ്, 1872 എന്നിവയ്ക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലുകൾ ആണ് ‘ഭാരതീയ ന്യായ സംഹിത 2023’, ‘ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023’, ‘ഭാരതീയ സാക്ഷ്യ ബിൽ 2023’ എന്നിവ. കഴിഞ്ഞ ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഈ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.
Discussion about this post