ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോർഡ് മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ പാരാ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് പ്രധാനമന്ത്രിയും പാരാ അത്‌ലറ്റുകളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എല്ലാ അത്ലറ്റുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നേട്ടമാണ് ഈ വർഷം പാരാ അത്‌ലറ്റുകൾ കരസ്ഥമാക്കിയത്. 111 മെഡലുകൾ എന്ന വലിയ നേട്ടമാണ് ഈ വർഷത്തെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കൈവരിച്ചത്. റെക്കോർഡ് മെഡൽ നേട്ടത്തിന് പ്രധാനമന്ത്രി കായിക താരങ്ങളെ അഭിനന്ദിച്ചു. വരുംവർഷങ്ങളിൽ ഇനിയും കൂടുതൽ മെഡലുകൾ നേടാൻ കഴിയും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാരാ അത്‌ലറ്റുകളെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ദേശീയ കായിക ഫെഡറേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, പാര അത്ലറ്റുകളുടെ പരിശീലകർ എന്നിവരും പങ്കെടുത്തു.
പാരാ അത്‌ലറ്റുകളുടെ അർപ്പണ മനോഭാവത്തെയും അസാധാരണമായ കഴിവുകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ” നിങ്ങൾ ഓരോരുത്തരും രാജ്യത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങളിൽ ചിലർ വിജയിച്ചു മറ്റു ചിലർ ചില പഠനങ്ങളുമായി തിരികെ വന്നു. കായികരംഗത്ത് രണ്ട് കാര്യങ്ങൾ മാത്രമാണ് സംഭവിക്കുക. ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ പഠിക്കുക. അല്ലാതെ നിങ്ങൾ ഒരിക്കലും തോൽക്കില്ല.” എന്നാണ് പാര അത്‌ലറ്റുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ആണ് ഈ വർഷത്തെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കരസ്ഥമാക്കിയിട്ടുള്ളത്.








