യുഎസും ഇറാനും തമ്മിലുള്ള സൈനികാക്രമണങ്ങൾ രൂക്ഷമാകുന്നതിനിടെ, ബഹ്‌റൈനിലെ അമേരിക്കൻ വ്യോമതാവളം ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് അനുകൂല സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തി. ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സതേൺ ബഹ്‌റൈനിലെ ശൈഖ് ഈസ എയർ ബേസിനെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിലെ യുഎസിന്റെ പ്രധാന സൈനിക വിന്യാസ, ലോജിസ്റ്റിക്സ് കേന്ദ്രമായ ഇവിടെ ഡ്രോണുകൾ ഉപയോഗിച്ച് വിമാന ഷെൽട്ടറുകൾ, പാർക്കിംഗ് ഏരിയകൾ, ഇന്ധന സംഭരണശാലകൾ എന്നിവ തകർത്തതായാണ് ഇറാൻ സൈന്യം അവകാശപ്പെടുന്നത്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈനിൽ ആക്രമണത്തെ തുടർന്ന് എയർ റെയ്ഡ് സൈറണുകൾ മുഴങ്ങിയതായും മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തറും തങ്ങളുടെ ആകാശപരിധിയിൽ മിസൈലുകൾ തടഞ്ഞതായി അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഇറാനിലെ നിരീക്ഷണ കേന്ദ്രങ്ങളും ഭൂഗർഭ ആയുധ സംഭരണശാലകളും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ തുടർച്ചയായ ഏഴാം രാത്രിയിലെ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്റെ ഈ പുതിയ നീക്കം. ബഹ്‌റൈന് പുറമെ കുവൈറ്റിലെ അൽ-അദിരി ക്യാമ്പ്, അലി അൽ-സലേം വ്യോമതാവളം, ജോർദാനിലെ അൽ-അസ്റഖ് ബേസ് എന്നിവിടങ്ങളിലെ ഇന്ധന സംഭരണശാലകൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കുവൈറ്റിൽ ഡ്രോൺ ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും ജോർദാൻ സൈന്യം പത്തോളം ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുണ്ട്. ആഴ്ചകളായി തുടരുന്ന യുഎസ്-ഇറാൻ പോരാട്ടം ഗൾഫ് മേഖലയെ മൊത്തത്തിൽ ഒരു വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.








