ലഖ്‌നൗ : 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ നിർണ്ണായക നീക്കം. യുപിയിൽ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) തറപറ്റിക്കാൻ സമാജ്‌വാദി പാർട്ടിയുമായോ (എസ്പി) ബഹുജൻ സമാജ് പാർട്ടിയുമായോ (ബിഎസ്പി) സഖ്യമുണ്ടാക്കാൻ തന്റെ പാർട്ടി പൂർണ്ണ സന്നദ്ധമാണെന്ന് ഒവൈസി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നടന്ന പാർട്ടി യോഗത്തിലാണ്, ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിലേക്ക് ഒവൈസി സഖ്യത്തിന്റെ വാതിൽ തുറന്നിട്ടത്. പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള അന്തസ്സായ ഒരു സീറ്റ് വിഭജന ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ അഖിലേഷ് യാദവുമായും മായാവതിയുമായും ഒന്നിച്ചുനിൽക്കാൻ എഐഎംഐഎമ്മിന് യാതൊരുവിധ മടിയുമില്ലെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് ശേഷം അഖിലേഷ് യാദവ് മുന്നോട്ടുവെച്ച പിന്നാക്ക, ദളിത്, ന്യൂനപക്ഷ (PDA) ഫോർമുലയ്ക്ക് യുപിയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് തടയിടാനും സംസ്ഥാനത്തെ നിർണ്ണായകമായ 20 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് ബാങ്കിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാനുമാണ് ഒവൈസി ഇപ്പോൾ ലക്ഷ്യമിടുന്നത്. യുപിയിലെ പടിഞ്ഞാറൻ മേഖലയിലും അവധ് മേഖലയിലും പാർട്ടിക്ക് വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ഒവൈസി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 200 ഓളം സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി ഇതിനകം തന്നെ പ്രാഥമിക തയ്യാറെടുപ്പുകൾ ആരംഭിച്ചതായും അറിയിച്ചു.
മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്ന പാർട്ടിയാണ് എഐഎംഐഎം എന്ന ആക്ഷേപം എസ്പിയും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ ഉയർത്തിയിരുന്നു. ഈ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്, ബിജെപിയെ തോൽപ്പിക്കാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന ഒവൈസിയുടെ പുതിയ പ്രഖ്യാപനം ചർച്ചയാകുന്നത്. എഐഎംഐഎമ്മിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സഖ്യ ആഹ്വാനം വന്നിട്ടുണ്ടെങ്കിലും സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും ഇതുവരെ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. സഖ്യസാധ്യതകളെക്കുറിച്ച് സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ് ഉൾപ്പെടെയുള്ളവർ മുൻപ് സമ്മിശ്ര പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്. ദളിത്-മുസ്‌ലിം വോട്ടുകളുടെ ഏകോപനം ലക്ഷ്യമിട്ട് ബിഎസ്പിയുമായി ഒരു സഖ്യം രൂപപ്പെടാനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നുണ്ട്. യുപിയിലെ തങ്ങളുടെ പാർട്ടി സംവിധാനം പുനഃസംഘടിപ്പിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി വലിയൊരു പ്രചാരണ പരിപാടിക്കാണ് ഒവൈസിയുടെ പാർട്ടി രൂപം നൽകിയിരിക്കുന്നത്.








