ന്യൂഡൽഹി : സോനം വാങ്‌ചുകിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ സമരപ്പന്തലിൽ നിന്ന് മാറ്റിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാങ്‌ചുകിന്റെ സമരത്തോടുള്ള തന്റെ മൗനം വെടിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന സിദ്ധാന്തങ്ങൾ അസത്യവും ഹിംസയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂർണ്ണമായും അഹിംസാ മാർഗ്ഗത്തിൽ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഒരു വ്യക്തിയെ ജന്തർ മന്തറിൽ നിന്ന് ഇത്തരത്തിൽ നീക്കം ചെയ്ത നടപടി തികച്ചും തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
പരീക്ഷാ പേപ്പർ ചോർച്ചയും വിദ്യാഭ്യാസ ചെലവുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്നതും വിദ്യാർത്ഥികളുടെ ആത്മഹത്യയും ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. എത്ര വലിയ അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും ഇന്ത്യയിലെ വിദ്യാർത്ഥികളെയോ അവർക്കായി നിലകൊള്ളുന്നവരെയോ ഈ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ കേന്ദ്ര ഭരണകൂടത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിക്കുന്ന പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഡെറാഡൂണിൽ നടന്ന വിദ്യാർത്ഥി റാലിയിലും പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് കാരണമാകുന്ന അഴിമതി സംവിധാനത്തെ മുഴുവനായി പൊളിച്ചെഴുതണമെന്നും വിദ്യാർത്ഥി കേന്ദ്രീകൃതമായ പുതിയ പരീക്ഷാ രീതി രാജ്യത്ത് കൊണ്ടുവരണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ വാങ്‌ചുകും മറ്റ് വിദ്യാർത്ഥി സംഘടനകളും നടത്തിവന്ന സമരം 21-ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലർച്ചെയാണ് ഡൽഹി പോലീസ് നാടകീയമായി ഇയാളെ സഫ്‍ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. വാങ്‌ചുകിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ മുൻകാല നിർദ്ദേശപ്രകാരവും വിദഗ്ദ്ധ മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ഡൽഹി പോലീസിന്റെ ഔദ്യോഗിക വിശദീകരണം. സിവിലിയൻ വസ്ത്രം ധരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേജിലേക്ക് കയറി വാങ്‌ചുകിനെ പെട്ടെന്ന് ഒരു വെള്ളത്തുണി കൊണ്ട് മൂടി മിനിറ്റുകൾക്കുള്ളിൽ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. തിങ്കളാഴ്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വിപുലമായ പ്രതിഷേധ മാർച്ചിന് കൃത്യം 48 മണിക്കൂർ മുൻപാണ് പോലീസിന്റെ ഈ അടിയന്തര നടപടി.








