കണ്ണൂർ : തലശ്ശേരി കോടതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ പിടികൂടി അജ്ഞാത രോഗം. രോഗം പടർന്നതിനെ തുടർന്ന് മൂന്നു കോടതികൾ രണ്ടു ദിവസത്തേക്ക് അടച്ചിടാനാണ് തീരുമാനം. ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതിജീവനക്കാർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ എന്താണ് രോഗം എന്നോ കാരണമെന്താണെന്നോ ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.
പനി, ദേഹത്ത് ചൊറിച്ചിൽ, കൈകാൽ സന്ധിവേദന, കണ്ണിന് ചുവപ്പ് നിറം, കൈക്ക് നീർക്കെട്ട്, തലവേദന എന്നീ ലക്ഷണങ്ങൾ ആണ് എല്ലാവർക്കും ബാധിച്ചിട്ടുള്ളത്. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാർക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. ഒരു ജഡ്ജിയെ കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അഡീഷണൽ ജില്ലാ കോടതി ജഡ്ജിക്ക് പ്ലേറ്റ്‌ലറ്റ് കുറയുന്നതായി പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
എന്താണ് ഈ രോഗലക്ഷണങ്ങൾക്ക് കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള വൈറസ് ആണോ അതോ മറ്റു അലർജി പ്രശ്നങ്ങൾ ആണോ എന്നും സംശയമുയരുന്നുണ്ട്. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ പ്രവർത്തിക്കുന്നവർക്കാണ് ഒരുപോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങളുണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post