റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും കോൺഗ്രസ് പാഴാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയുന്നത് ചെയ്യുക എന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ ട്രാക്ക് റെക്കോർഡ്. ഛത്തീസ്ഗഡ് രൂപീകരിച്ചത് ബിജെപിയാണ്. ഛത്തീസ്ഗഡിനെ ബിജെപി മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നാൽ, കോൺഗ്രസ് പാർട്ടിയുടെ നുണകളുടെ കെട്ട് ബിജെപിക്ക് മുൻപിൽ മറയായി നിൽക്കുകയാണ്. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതിനാണ് കോൺഗ്രസ് പാർട്ടിയുടെ മുൻഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
”കോൺഗ്രസ് സർക്കാർ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല, മഹാദേവന്റെ പേര് പോലും അവർ ഇതിനായി ഉപയോഗിക്കുന്നു. രണ്ട് ദിവസം മുൻപ്, റായ്പൂരിൽ നടന്ന പരിശോധനയിൽ ഹവാല പണം കണ്ടെത്തി. കൊള്ളയടിച്ച പണം കൊണ്ട് കോൺഗ്രസ് നേതാക്കൾ അവരുടെ വീടുകൾ നിറയ്ക്കുകയാണ്. ഈ കുംഭകോണത്തിൽ പ്രതികളായ ദുബായ്ക്കാരുമായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് തന്നെ രാവും പകലും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവർ രാജ്യത്തെ അന്വേഷണ ഏജൻസികളെയും പഴിക്കുന്നു. ഇത്തരം അധിക്ഷേപങ്ങളിലൊന്നും താൻ തളരില്ലെന്നാണ് ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയാനുള്ളത്. അഴിമതിയ്‌ക്കെതിരെ പൊരുതാനാണ് നിങ്ങൾ ഈ മോദിയെ ഡൽഹിയിലേക്ക് അയച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഹവാല പണം ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post