ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിച്ചത്. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 9.30-ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്‌ക്ക് സമീപം തെക്കെ തളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകി. ഇന്ന് രാവിലെ നട തുറന്നപ്പോൾ മുതൽ മണ്ണാറശാലയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയാണ് ആയില്യം നാളിലെ പൂജകൾ നടക്കുക. ക്ഷേത്രനടയിൽ വിവിധ മേള വാദ്യങ്ങളാൽ സേവ നടക്കും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പംപാട്ട് തറയിലും മേളവാദ്യ സേവ ഉണ്ടാകും. മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ കലാപരിപാടികൾ ഒഴിവാക്കിയാണ് ഈ വർഷത്തെ ആയില്യം മഹോത്സവം. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.
ഇന്നലെ വൈകീട്ടായിരുന്നു പൂയം തൊഴൽ. ഭക്തസഹസ്രങ്ങളാണ് ഇന്നലെ പൂയം തൊഴുത് സർപ്പദോഷങ്ങളകറ്റാൻ മണ്ണാറശാലയിലെത്തിയത്. മണിക്കുറുകൾ വരി നിന്നാണ് ജനങ്ങൾ പൂയം തൊഴുതത്. രാവിലെ ഭക്തർക്ക് പടിഞ്ഞാറെ ഗോപുരം വഴിയാണ് പ്രവേശനം നൽകിയിരുന്നതെങ്കിൽ തിരക്ക് വർദ്ധിച്ചതോടെ ദർശനം കിഴക്ക് വശത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും അതിപുരാതനമായ തിരുവാഭരണങ്ങൾ ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉഷഃപൂജ നടന്നു. രാത്രി വൈകിയും ഭക്തരുടെ ഒഴുക്ക് അനുഭവപ്പെട്ടു.
അതേസമയം, ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല. ഇന്നു പുലർച്ചെ ആരംഭിച്ച് വൈകിട്ട് 6 വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post