കേരളവർമ കോളേജജ് തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ട് പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് മര്‍ദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന റോഡിന് മുമ്പിലായി എത്തിയ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു. ഇവർ പിന്തിരിയാൻ തയ്യാറായതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പി.പി ചിത്തിരഞ്ജന്‍ എം.എല്‍.എയുടെ വാഹനം തടയുകയും ചെയ്തു.
Discussion about this post