തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. കേസിൽ അറസ്റ്റിലായി 125 ദിവസമായും പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു അർജുൻ ആയങ്കി.
കേസിൽ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം എന്നാണ് നിയമം. ഇല്ലെങ്കിൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. എന്നാൽ അർജുൻ ആയങ്കിയെ തടവിൽപാർപ്പിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യഹർജിയുമായി അർജുൻ ആയങ്കി കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് ജാമ്യം ലഭിച്ചത്.
ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാതിരുന്നതിന് ആയിരുന്നു വിമർശനം. പ്രതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത് ഗുരുതര കുറ്റകൃത്യമാണ്. പ്രതിയുടെ പൂർവ്വകാല ചരിത്രവും വളരെ മോശമാണ്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ച്ചയാണ്. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാൽ ജാമ്യം നൽകാൻ നിർബന്ധിതമായെന്നും കോടതി ചൂണ്ടിക്കാട്ടി.
മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിലാണ് അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചത്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയത്.
Discussion about this post