ന്യൂഡൽഹി : ജന്തർ മന്തിറിൽ ഡ്യൂട്ടിയിലായിരുന്ന സി ആർ പിഎഫ് ഉദ്യോഗസ്ഥനെതിരെ നടന്ന വ്യാജപ്രചാരണത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുവന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഭൈരവ് സിംഗ് മീണ എന്ന പേരിൽ 69 വയസ്സുള്ള ഒരു വ്യക്തിയാണ് എന്ന രീതിയിലാണ് ആദ്യം തെറ്റായ പ്രചരണം സാമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. എന്നാൽ ഈ പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ചിത്രത്തിൽ കാണുന്ന ഉദ്യോഗസ്ഥന്റെ യഥാർത്ഥ പേര് ഭൈരവ് സിംഗ് മീണ എന്നല്ല, ബാബുലാൽ മീണ എന്നാണ്. അദ്ദേഹത്തിന്റെ പ്രായം 69 വയസ്സല്ലെന്ന് മാത്രമല്ല, ഔദ്യോഗിക രേഖകൾ പ്രകാരം 1967 മാർച്ച് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അതായത് അദ്ദേഹത്തിന് നിലവിൽ 59 വയസ്സാണ് പ്രായം.
അജ്മീറിലെ ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് കോൺസ്റ്റബിളായി പതിനൊന്ന് വർഷം മുമ്പ് അദ്ദേഹം വിരമിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങളും പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. അദ്ദേഹം ഒരിക്കലും സംസ്ഥാന പോലീസിൽ സേവനം അനുഷ്ഠിച്ചിട്ടില്ല. 1988 മെയ് പതിനേഴിനാണ് അദ്ദേഹം കേന്ദ്ര റിസർവ് പോലീസ് സേനയിൽ (സി.ആർ.പി.എഫ്) കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചത്. കൂടാതെ, അദ്ദേഹം ഇതിനകം സർവീസിൽ നിന്ന് വിരമിച്ചുവെന്നും സർക്കാർ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാദങ്ങളും പൂർണ്ണമായും തെറ്റാണ്. കേന്ദ്ര സർവീസിലെ നിയമപ്രകാരം അറുപതാം വയസ്സിലാണ് റിട്ടയർമെന്റ് എന്നതിനാൽ, 2027 മാർച്ച് 31-നാണ് അദ്ദേഹം സർവീസിൽ നിന്ന് പെൻഷനാകുന്നത്. അതുവരെ അദ്ദേഹം സി.ആർ.പി.എഫിന്റെ ഭാഗമായി സജീവ സേവനത്തിലുണ്ട്.
റിട്ടയറായ ഒരാൾ എങ്ങനെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർ.എ.എഫ്) യൂണിഫോം ധരിക്കുന്നു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ സംശയങ്ങളും ഈ വ്യാജ പോസ്റ്റിൽ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ബാബുലാൽ മീണ സി.ആർ.പി.എഫിന്റെ 083/ആർ.എ.എഫ് ബറ്റാലിയനിൽ ഇൻസ്പെക്ടർ ജനറൽ ഡ്യൂട്ടിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് അദ്ദേഹത്തിന് ഈ സുപ്രധാന പദവി ലഭിച്ചത്. ഡ്യൂട്ടിയിലുള്ള ഒരു സേനാംഗത്തെ ഗുണ്ടയായും വ്യാജ വ്യക്തിയായും ചിത്രീകരിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.
തുടർന്ന് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന കമാൻഡർ സുധേഷു ബാനർജി രഹസ്യ വിവരങ്ങൾ തേടിയെന്ന തരത്തിലുള്ള കഥകളും തികച്ചും കെട്ടിച്ചമച്ചതാണ്. സേനയിലുള്ള ഔദ്യോഗിക ഉദ്യോഗസ്ഥനെക്കുറിച്ചോ ഔദ്യോഗിക യൂണിഫോം ധരിച്ചവരെക്കുറിച്ചോ ഇത്തരത്തിലുള്ള നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ ദേശവിരുദ്ധ പ്രവർത്തനമായാണ് കണക്കാക്കേണ്ടത്. ഡ്യൂട്ടി സമയത്ത് ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന സേനാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.









