ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന 20 ശതമാനം എഥനോൾ കലർത്തിയ ഇ20 (E20) പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ എഞ്ചിന് തകരാർ സംഭവിക്കുകയോ മൈലേജിൽ വൻതോതിൽ കുറവുണ്ടാകുകയോ ചെയ്യുന്നുണ്ടെന്ന പ്രചാരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ എം.പിമാരായ രാജീവ് ശുക്ല, ഡോ. ജോൺ ബ്രിട്ടാസ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ അറിയിച്ചത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഐ.ഐ.ടി കാൺപൂർ, ഐ.ഒ.സി.എൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം തുടങ്ങിയ പ്രമുഖ ശാസ്ത്രീയ സാങ്കേതിക സ്ഥാപനങ്ങൾ നടത്തിയ വിപുലമായ ലാബ് പരിശോധനകളിലും ഫീൽഡ് പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഇ20 ഇന്ധനം കാരണം എഞ്ചിൻ തകരാറിലായെന്നോ എഞ്ചിൻ ഭാഗങ്ങൾക്ക് തേയ്മാനവും തുരുമ്പും സംഭവിച്ചുവെന്നോ ഉള്ള ഒരു പരാതി പോലും വാഹന നിർമ്മാതാക്കളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ സർക്കാരിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. പഴയ മോഡൽ വാഹനങ്ങളിൽ (E10 അധിഷ്ഠിത വാഹനങ്ങൾ) ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജിൽ വളരെ ചെറിയ തോതിൽ, അതായത് 3 മുതൽ 5 ശതമാനം വരെ മാത്രം വ്യതിയാനം വന്നേക്കാം. എന്നാൽ വാഹനം ഓടിക്കുന്ന രീതി, ടയറുകളിലെ കാറ്റിന്റെ അളവ്, റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കൃത്യമായ സർവീസിംഗ് തുടങ്ങിയ ഘടകങ്ങളാണ് മൈലേജിനെ പ്രധാനമായും സ്വാധീനിക്കുന്നത്. ശുദ്ധമായ പെട്രോൾ ഉപയോഗിക്കുമ്പോൾ പോലും ഇത്തരത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ സാധാരണയാണെന്ന് ഐ.ഐ.ടി കാൺപൂർ നടത്തിയ പഠനങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.
നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയോളം പെട്രോൾ കാറുകളും ഇ15 പ്ലസ്, ഇ20 പെട്രോളുകളിൽ തടസ്സമില്ലാതെ ഓടുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന വാഹന നിർമ്മാതാക്കളിൽ നിന്നുള്ള സർവീസ് വിവരങ്ങളും ഇ20 ഇന്ധനം സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒരാൾ 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തതിൽ 1.5 കോടിയോളം വാഹനങ്ങൾ ഇ20 സൗകര്യമില്ലാത്ത പഴയ മോഡലുകളായിരുന്നു. എന്നാൽ ഇവയിലൊന്നിൽ പോലും എഥനോൾ കലർന്ന ഇന്ധനം മൂലം എഞ്ചിൻ തകരാറോ തുരുമ്പോ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നൽകിവരുന്ന വാറന്റി ആനുകൂല്യങ്ങൾ കമ്പനികൾ പിൻവലിച്ചിട്ടുമില്ല.
ഓക്ടെയിൻ അളവ് കൂടുതലായതിനാൽ ഇ20 ഇന്ധനം എഞ്ചിൻ പ്രകടനം കൂടുതൽ സുഗമമാക്കുമെന്നും കാർബൺ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ഇ20 പെട്രോൾ പദ്ധതിയിലൂടെ വിദേശനാണ്യ ഇനത്തിൽ 1.97 ലക്ഷം കോടി രൂപയോളം ലാഭിക്കാൻ സാധിച്ചതിനൊപ്പം, കർഷകരിലേക്ക് 1.66 ലക്ഷം കോടിയിലധികം രൂപ എത്തിക്കാനും സാധിച്ചു. വൻതോതിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കുന്നതിനാൽ, ചില കേന്ദ്രങ്ങളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഉയരുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തള്ളി ഇ20 ഇന്ധന പദ്ധതിയുമായി കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് പോകും.









