സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുളള ശ്രമത്തിനിടെ വലിയ അത്ഭുതം സംഭവിച്ചതായി രക്ഷാപ്രവർത്തനത്തിൽ വിദഗ്‌ധോപദേശം നൽകിയ അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്‌സ്. 17 ദിവസങ്ങൾക്ക് ശേഷം ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതമായി പുറംലോകത്ത് എത്തിച്ച ശേഷമായിരുന്നു അർണോൾഡ് ഡിക്‌സിന്റെ വെളിപ്പെടുത്തൽ.
ദൗത്യം കൂടുതൽ സങ്കീർണമാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് അധികൃതർ അന്താരാഷ്ട്ര വിദഗ്ധനായ അർണോൾഡ് ഡിക്‌സിന്റെ സേവനം തേടിയത്. അപകടത്തിന് ശേഷം പ്രദേശവാസികളും ടണലിൽ അകപ്പെട്ടവരുടെ ബന്ധുക്കളും ചേർന്ന് തുരങ്കത്തിന്റെ കവാടത്തിനോട് ചേർന്ന് ഒരു താൽക്കാലിക ക്ഷേത്രം ഒരുക്കിയിരുന്നു. ടണലിൽ കുടുങ്ങിയവരുടെ സുരക്ഷിത മോചനത്തിനായി ഇവിടെ പുരോഹിതിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകളും നടന്നിരുന്നു.
ദൗത്യം ഏറ്റെടുത്തതിന് പിന്നാലെ ഇവിടെയെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അർണോൾഡ് ഡിക്‌സിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇന്നലെ വൈകിട്ട് ദൗത്യം വിജയിച്ചതിന് ശേഷമാണ് ഇതേക്കുറിച്ച് അർണോൾഡ് ഡിക്‌സ് മനസുതുറന്നത്.
സംഭവസ്ഥലത്തെത്തി താൻ ദൗത്യം തുടങ്ങിയ ശേഷം വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. അപ്പോഴാണ് ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചത്. ആ തടസം നീങ്ങിയത് അത്ഭുതമാണെന്നും ദൗത്യം വിജയിപ്പിച്ചതിന് ഉറപ്പായി ക്ഷേത്രത്തിലത്തി നന്ദി പറയുമെന്നും അത് താൻ നൽകിയ വാക്കാണെന്നും അർണോൾഡ് ഡിക്‌സ് പറഞ്ഞു.
ആഗോളതലത്തിൽ അറിയപ്പെടുന്ന ജിയോളജിസ്റ്റും ജനീവ ആസ്ഥാനമായ അന്താരാഷ്ട്ര ടണലിങ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ മേധാവിയുമാണ് അർണോൾഡ് ഡിക്‌സ്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ അവരുടെ മാതാപിതാക്കൾക്ക് തിരിച്ചുനൽകാൻ സാധിച്ചതിൽ ഒരു രക്ഷകർത്താവ് എന്ന നിലയിൽ തനിക്ക് വലിയ അഭിമാനം തോന്നുന്നു. തുരങ്കത്തിൽ കുടുങ്ങിയ 41 പേരും ഒരു പോറലുമേൽക്കാതെ ഇക്കുറി ക്രിസ്മസ് ആഘോഷിക്കുമെന്ന് താൻ തുടക്കത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ക്രിസ്മസ് നേരത്തെ വന്നതുപോലെയാണെന്ന് ആയിരുന്നു പുഞ്ചിരിച്ചുകൊണ്ടുളള അർണോൾഡ് ഡിക്‌സിന്റെ വാക്കുകൾ.
17 ദിവസങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ടോടെയാണ് സിൽക്യാരയിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇടിഞ്ഞുവീണ തുരങ്കത്തിനുളളിലൂടെ വലിയ പൈപ്പുകൾ കടത്തി അതിലൂടെ തൊഴിലാളികളെ പുറത്തെടുക്കാനായിരുന്നു ശ്രമം. എന്നാൽ വലിയ പാറക്കെട്ടുകളും തുരങ്കം ഇടിഞ്ഞ് വീണ അവശിഷ്ടങ്ങൾ കുന്നുകൂടി കിടന്നതും ഈ ദൗത്യത്തിന് വെല്ലുവിളിയായി. ദൗത്യം വൈകാനും കാരണം ഇത്തരം വെല്ലുവിളികളായിരുന്നു. ആദ്യം തന്നെ ചെറിയ പൈപ്പുകൾ ഇറക്കിയാണ് തൊഴിലാളികൾക്ക് ഭക്ഷണവും വെളളവും ഓക്‌സിജൻ സൗകര്യവും എത്തിച്ചിരുന്നത്.
Discussion about this post