ഡിസംബർ 1, ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ഈ ദിവസം എയ്ഡ്സ് ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു തുടങ്ങിയത്. സമൂഹങ്ങൾ നയിക്കട്ടെ (Let Communities Lead) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. 2030 ആകുമ്പോഴേക്കും എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഇതേ ലക്ഷ്യം 2025-ൽ കൈവരിക്കാൻ ശ്രമം തുടങ്ങി. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന ക്യാമ്പയിൻ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. കേരളത്തിലാണ് പൊതുവെ എച്ച്ഐവി ബാധിതർ കുറവ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എച്ച്‌ഐവി അണുബാധയെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മയാണ് എയ്ഡ് എന്ന രോഗം ഇത്രയും അധികം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. അതിനാൽ തന്നെ രോഗ ബാധിതരിലും സമൂഹത്തിലെ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാ ജനങ്ങളിലും ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നത് അത്യാവശ്യമാണ്.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് അഥവ എച്ച്ഐവി ആണ് എയ്ഡ്‌സ് എന്ന രോഗം പരത്തുന്നത്. എച്ച്‌ഐവിയും എയ്ഡ്‌സും യഥാര്‍ഥത്തില്‍ ഒന്നല്ല. എച്ച്‌ഐവി എന്ന വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്‌ഐവി അണുബാധയുണ്ടാകുന്നതോടെ ആളുകളിൽ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. ഈ രോഗത്തിന് പൊതുവെ ആരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പൊതുവേ കാണിക്കാറില്ല. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ രണ്ടു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ എടുക്കാം. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകള്‍ ഓക്കാനം, തലവേദന, പൂപ്പല്‍ബാധ, മോണരോഗം, കപ്പോസിറ്റ് സാര്‍ക്കോമ്മ( ഒരുതരം അര്‍ബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെര്‍പ്പിസ് ബാധ തുടങ്ങിയവയൊക്കെയാണ് എയ്ഡ്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീര്‍ഘകാലത്തെ പനി, കഴല വീക്കം എന്നിവയൊക്കെ പ്രകടമാകുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി, രോഗബാധിതരില്‍ നിന്നും രക്തം, അവയവം എന്നിവ സ്വീകരിക്കുക, അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിങ്ങനെയാണ് പ്രധാനമായും രോഗം പകരുന്നത്. വൈറല്‍ കള്‍ച്ചര്‍, പി സി ആര്‍, P 24 ആന്റിജന്‍ ഡിറ്റക്ഷന്‍, എലിസ, ഇന്‍ഡയറക്ട് ഇമ്മ്യൂണോ ഫ്‌ലൂറസന്റ് ടെസ്റ്റ് തുടങ്ങി വിവിധ പരിശോധനകൾ രോഗം കണ്ടെത്താൻ നിലവിലുണ്ട്. എച്ച്‌ഐവി പരിശോധനയ്ക്കായി ICTC ജ്യോതിസ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉടനീളം ഇന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായിട്ടാണ് സൂക്ഷിക്കപ്പെടുന്നത്.
എയ്ഡ്സ് രോഗം പൂർണമായും സമൂഹത്തിൽ നിന്നും തുടച്ചുമാറ്റുന്നതിൽ രോഗ ബാധിതർക്കും സമൂഹത്തിലെ മറ്റ് ജനങ്ങൾക്കും തുല്യ പങ്കാണ് ഉള്ളത്. സാധാരണ രീതിയിൽ പകരുന്ന ഒരു രോഗമല്ല ഇതെന്ന് സമൂഹം ആദ്യം മനസിലാക്കേണ്ടതുണ്ട്. സമ്പര്‍ക്കത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ ഒരേ മുറിയില്‍ താമസിച്ചാലോ പാത്രങ്ങള്‍ ഭക്ഷണം വസ്ത്രം എന്നിവ പങ്കുവെച്ചാലോ ഒന്നും ഈ രോഗം പകരകയില്ല. ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് സമൂഹത്തിൽ എച്ച്ഐവി രോഗികൾ ഒറ്റപ്പെടലുകളും അവഗണനകളും അനുഭവിക്കാൻ പ്രധാന കാരണം. ഈ തെറ്റദ്ധാരണകൾ മാറ്റി രോഗികളെ ചേർത്ത് നിർത്തി ആശ്വാസം പകരുക എന്നതാണ് പ്രധാനമായും പൊതുജനം ചെയ്യേണ്ടത്.
Discussion about this post