കൊൽക്കത്ത: അദ്ധ്യാപക നിയമനത്തിനായി കോടികൾ കോഴ വാങ്ങുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ ബംഗാളിൽ പ്രതിഷേധം കനക്കുന്നു. ഉദ്യോഗാർത്ഥികളിൽ ഒരാൾ തലമുണ്ഡനം ചെയ്താണ് പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. കോഴ വാങ്ങി നിയമനം നൽകുന്നതിൽ സർക്കാരിനെതിരെ കഴിഞ്ഞ ഏതാനും നാളുകളായി കൊൽക്കത്തയിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. ഇത് നൂറ് ദിവസം പിന്നിട്ടതോടെയാണ് പ്രതിഷേധം വീണ്ടും ശക്തമാക്കുന്നത്.
അർഹതയുണ്ടായിട്ടും നിയമനം ലഭിക്കാതിരുന്ന വനിതാ ഉദ്യോഗാർത്ഥി
റാഷ്മണി പത്രയാണ് തല മുണ്ഡനം ചെയ്തത്. 100 ദിവസമായി ഇവർ പ്രതിഷേധത്തിൽ പങ്കാളിയാണ്. ഇത്രയും നീണ്ട പ്രതിഷേധമുണ്ടായിട്ടും സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. ഇതോടെയാണ് പൊതുസ്ഥലത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സമാനമായ രീതിയിൽ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി.
അതേസമയം റാഷ്മണി തലമുണ്ഡനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു യുവതി തല മുണ്ഡനം ചെയ്തത്. സംഭവത്തിൽ നടപടിയെടുക്കാത്ത സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്.
Discussion about this post