ന്യൂഡൽഹി : വനിതാ സംവരണ നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലേക്കും ജമ്മുകശ്മീരിലേക്കും കൂടി നീട്ടുന്ന രണ്ട് ബില്ലുകൾ കൂടി ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. ജമ്മു കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബിൽ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ എന്നിവയാണ് ലോക്സഭ പാസാക്കിയത്.
മുഗൾ ഭരണ കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും കോൺഗ്രസ് സർക്കാരുകളുടെ കാലത്തും സ്ത്രീകളോട് വലിയ വിവേചനമായിരുന്നു കാണിച്ചിരുന്നത് എന്ന് നിത്യാനന്ദ് റായി വ്യക്തമാക്കി. അവർക്ക് വളരാൻ വേണ്ടത്ര അവസരങ്ങൾ നൽകിയിട്ടില്ലെന്നും അവരോട് അനീതി കാണിക്കുന്നത് തുടരുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ നിയമം പൊതു പ്രതിനിധികളായി സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പങ്കാളിത്തവും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുച്ചേരിയിൽ, 2023-24 ബജറ്റിൽ ആദ്യമായി 1332 കോടി രൂപ ജെൻഡർ ബജറ്റിങ്ങിനായി നീക്കിവച്ചിട്ടുണ്ടെന്നും നിത്യാനന്ദ് റായ് വ്യക്തമാക്കി. പോലീസ്, ഫയർ സർവീസ്, പ്രാദേശിക മേഖലകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സ്ത്രീകൾക്ക് ബഹുമാനവും ശരിയായ അവസരവും ലഭിച്ചിട്ടുണ്ടെന്നും, തങ്ങളുടെ അറിവിന്റെയും കഴിവിന്റെയും ബലത്തിൽ സ്ത്രീകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും നിത്യാനന്ദ് റായ് വ്യക്തമാക്കി.
സെപ്തംബറിലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാൻ ശ്രമിക്കുന്ന വനിതാ സംവരണ നിയമം പാസാക്കിയത്. ലോക്‌സഭയിലും അസംബ്ലികളിലും സ്ത്രീകൾക്കുള്ള സംവരണം 15 വർഷത്തേക്ക് തുടരുന്നതാണ്. പാർലമെന്റിന് പിന്നീട് ഈ ആനുകൂല്യത്തിന്റെ കാലയളവ് നീട്ടി നൽകാനും കഴിയുന്നതാണ്.
Discussion about this post