ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരായി ഒന്നിച്ച് നിന്ന് കൂടുതൽ ശക്തമായി പോരാടാൻ ഉറപ്പിച്ച് പാകിസ്താനും തുർക്കിയും. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പ്രതിരോധ കരാർ ഒപ്പുവച്ചു. 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ആണ് ഏറ്റവും പുതുതായി പാകിസ്താനും തുർക്കിയും ചേർന്ന് സൃഷ്ടിച്ചിട്ടുള്ളത്. ചാര ഡ്രോണുകൾ ഉൾപ്പെടെയുള്ളവ തുർക്കിയിൽ നിന്നും വാങ്ങാനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതിരോധ കരാറുകൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, തന്ത്രപരമായ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിനായി
പാകിസ്താനിലെയും തുർക്കിയിലെയും ഉന്നത നേതൃത്വം അടുത്തിടെ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയെ തുടർന്നാണ് പുതിയ പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
തുർക്കിയിൽ നിന്നും ചാര ഡ്രോണുകളും സൈനിക നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനായി 700ലധികം ലൂയിറ്ററിംഗ് യുദ്ധോപകരണങ്ങളും വാങ്ങാനാണ് പാകിസ്താൻ തീരുമാനിച്ചിട്ടുള്ളത്. ഇസ്ലാമാബാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ തുർക്കി റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ദേശീയ പ്രതിരോധ മന്ത്രി യാസർ ഗുലറും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, കരസേനാ മേധാവിയും ഫീൽഡ് മാർഷലുമായ സയ്യിദ് അസിം മുനീർ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐഎസ്ഐ ഡയറക്ടർ ജനറലുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക് എന്നിവരും പങ്കെടുത്തു.








