ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ 56-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ്് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സംഗനീറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻ ലാൽ ശർമ്മ.
ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്തു.. ഭജൻ ലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ആൽബർട്ട് ഹാളിൽ വൻ സുരക്ഷയും സിറ്റിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി അവസാന മിനുക്കുപണികൾ നടത്തിയിരുന്നു.
ആർഎസ്എസിലും എബിവിപിയിലും സജീവ പ്രവർത്തകനായിരുന്ന ഭജൻ ലാൽ ശർമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും അടുത്ത അനുയായി കൂടിയാണ്. അതേസമയം, രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിൻറെ സർക്കാരിനെ വീഴ്ത്തിയാണ് ബിജെപി ഇത്തവണ ഭരണം പിടിച്ചത്. 115 സീറ്റുകളാണ് ഇത്തവണ രാജസ്ഥാനിൽ ബിജെപി നേടിയത്. ഭരണം നഷ്ടമായ കോൺഗ്രസിന് 69 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു
Discussion about this post