പാലക്കാട് : കൊല്ലത്തു നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപ് തന്നെ കേരളത്തിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾ തുടരുന്നു. ശനിയാഴ്ച പാലക്കാട് നിന്നും ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത്. മൂന്നു വയസ്സുള്ള കുഞ്ഞിനെയാണ് പാലക്കാട് കഞ്ചിക്കോട് നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തമിഴ്നാട് സ്വദേശിയായ സെന്തിൽ കുമാർ എന്നയാളാണ് കുഞ്ഞിനെ കൊണ്ടുപോയത്. പോകുന്ന വഴിയിൽ വച്ച് ചില ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തോന്നിയ സംശയമാണ് സെന്തിൽ കുമാറിനെ കുടുക്കിയത്. ഓട്ടോ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
കുട്ടിയുമായി പോകുന്ന സെന്തിൽ കുമാറിനെ കണ്ട് അസ്വാഭാവികത തോന്നിയ ഡ്രൈവർമാർ ഇയാളെ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾ വ്യക്തമായ രീതിയിൽ മറുപടി നൽകാതായതോടെ ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിളിച്ചുവരുത്തി. പോലീസ് എത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് വ്യക്തമായത്. പൊലീസ് ഉടൻതന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post