തൃശൂർ : കൊടുങ്ങല്ലൂരിലെ ഡിവൈഎഫ്ഐ നേതാവ് കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്ന 14 പ്രതികളെയും കോടതി വെറുതെവിട്ടു. സംഭവം രാഷ്ട്രീയ കൊലപാതകം ആണെന്നതിനുള്ള തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസിൽ പ്രതിചേർത്തിരുന്ന 14 ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടത്. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് പോലീസ് പ്രതികളാക്കിയ എല്ലാവരെയും വെറുതെ വിട്ടതായി ഉത്തരവിറക്കിയത്.
2008 ജൂൺ 30നാണ് സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പിന്നീട് ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ആയിരുന്നു ബിജുവിന്റെ മരണം. സഹകരണ ബാങ്കിന്റെ കുറി പിരിവ് നടത്തുന്നതിനായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബിജുവിനെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകം ആണെന്ന് കാണിച്ചായിരുന്നു പോലീസ് പ്രദേശത്തെ ആർഎസ്എസ്, ബിജെപി പ്രവർത്തകരായിരുന്ന 14 പേരെ അറസ്റ്റ് ചെയ്തിരുന്നത്.
ബിജെപി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീകുമാർ അടക്കമുള്ളവരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ
കേസിലെ സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും തെളിവുകൾ അപര്യാപ്തം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രതിപ്പട്ടികയിലെ 14 പേരെയും പോലീസ് വെറുതെ വിട്ടത്.
Discussion about this post