ന്യൂഡൽഹി: ലഷ്‌കർ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ തങ്ങൾക്ക് കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് ഹാഫിസ് സയീദ്. ഭീകരനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലായം പാകിസ്താൻ സർക്കാരിന് ഔപചാരികമായി ആവശ്യം അറിയിച്ചതായാണ് വിവരം.
അമേരിക്ക 10 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ട ആളാണ് ഹാഫിസ് സയീദ്. മുംബൈ ആക്രമണത്തിന്റെ വിചാരണ നേരിടാൻ സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ കൈമാറൽ ഉടമ്പടി ഇല്ലാത്തതാണ് ഇത് സങ്കീർണമാക്കുന്നത്.
കഴിഞ്ഞ ദിവസം ഹാഫിസിന്റെ മകൻ പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സയിദുമായി അടുപ്പമുള്ളവർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ പാകിസ്താൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നാണ് വിവരം. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാകിസ്താനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് റിപ്പോർട്ട്.
ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ NA-127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക.ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) പോഷക സംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ജമാഅത്ത് ഉദ് ദവ (ജെയുഡി).
Discussion about this post