ലക്നൗ : കഴിഞ്ഞ ഡിസംബർ 30ന് അയോദ്ധ്യയിലെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മീര മാഞ്ചി എന്ന അതി സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വീട്ടിൽ നിന്നും ചായ കുടിക്കുന്ന ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയുടെ ഉജ്വൽ യോജന പദ്ധതിയുടെ പത്തുകോടി തികയുന്ന ഗുണഭോക്താവായിരുന്നു മീര മാഞ്ചി. മീര മാഞ്ചിയെ കുറിച്ചുള്ള വാർത്ത പ്രാദേശിക പത്രമാദ്ധ്യമത്തിൽ കണ്ടാണ് പ്രധാനമന്ത്രി ഇവരുടെ വീട് സന്ദർശിക്കാൻ തീരുമാനിക്കുന്നത്.
അയോദ്ധ്യയിലെ തെരുവിലെ ആ ചെറിയ വീട്ടിലിരുന്ന് ആ സാധാരണ വീട്ടമ്മയുടെ കൈകൾ കൊണ്ട് ചായ വാങ്ങി കുടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിനയവും ലാളിത്യവും ഒരിക്കൽക്കൂടി വ്യക്തമാക്കി. മീരാ മാഞ്ചിയുടെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മറ്റു സർക്കാർ പദ്ധതികളിൽ നിന്നുള്ള സഹായവും ലഭിക്കുന്നില്ലേ എന്നും അന്വേഷിച്ചാണ് മോദി മടങ്ങിയത്.
അന്നത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധ നേടിയ മീരാ മാഞ്ചി ഇപ്പോൾ അതിലേറെ വലിയ സന്തോഷത്തിലാണ്. പുതുവർഷം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടയച്ച ആശംസാകത്തും സമ്മാനങ്ങളും ആണ് ആ സന്തോഷത്തിന് കാരണം. ഒരു മനോഹരമായ ടീസെറ്റ്, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഡ്രോയിങ് ബുക്കുകൾ, കളറിംഗ് സെറ്റുകൾ, പെയിന്റുകൾ എന്നിവയെല്ലാമാണ് പ്രധാനമന്ത്രി മീര മാഞ്ചിയുടെ കുടുംബത്തിനായി അയച്ചു നൽകിയിരിക്കുന്നത്. മീരാ മാഞ്ചിയുടെ കുടുംബത്തിന്റെ ആത്മവിശ്വാസം തന്നെ ഏറെ അതിശയിപ്പിച്ചതായി പ്രധാനമന്ത്രി ആശംസാകത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post